ജാലകം

2012, ഡിസംബർ 22, ശനിയാഴ്‌ച

ഉണ്ണിയേശു പിറന്നല്ലോ

രമപിതാവിന്‍  കൃപയാല്‍ 
കന്യകമാതാവിന്‍ സുതനായ്‌ 
പതിതരെ  രക്ഷിച്ചീടാന്‍ 
പാരിലൊരുണ്ണി  പിറന്നല്ലോ 
ഉണ്ണിയേശു  പിറന്നല്ലോ. 

പിറന്നു വീണതു മെത്തയിലല്ല 
മണിമേടയിലല്ല 
ദൈവസുതന്നു ജന്മഗൃഹമായ് 
കാലികള്‍ തന്‍  പുല്‍ക്കൂട്‌. 

കന്യകയാകും മാതാവിന്നു 
പൊന്മകനായ് വന്നീശൊ 
നന്മനിറഞ്ഞവനവനീ പാരിന്‍ 
തിന്മകള്‍ നീക്കിടുമല്ലോ. 

മനുഷ്യപുത്രന്‍ മഹിമയെഴുന്നൊന്‍ 
മനസ്സിലുണ്ടെങ്കില്‍ 
തമസ്സിലും വഴി തെളിയും -നമുക്കു 
രക്ഷകനവനാണല്ലോ. 




2012, നവംബർ 16, വെള്ളിയാഴ്‌ച

യേശുവേ ജയിക്ക സ്നേഹദായകാ


 യേശുവേ! സ്നേഹദായകാ!
ശാശ്വതം നിന്റെ ദർശനം
യേശുവേ ജയിക്ക സ്നേഹദായകാ
ശാശ്വതം സനാതനം നിന്റെ ദർശനം

ഇരുളടഞ്ഞ വഴികളിൽ നീയണഞ്ഞു ദീപമായ്
ഇടറി വീണിടാതെ നീ നയിച്ചു ഞങ്ങളെ  
വഴിയറിഞ്ഞിടാതുഴന്നൊരജകുലത്തിനഭയമായ്
മനുജനായി മണ്ണിലേയ്ക്ക് വന്നു നല്ലൊരിടയനായ്

നന്മകൾ തിരിച്ചറിഞ്ഞ് തിന്മയെ ത്യജിക്കുവാൻ
നല്കി നീയനുഗ്രഹം ഗുരൂപദേശമായ്
കല്മഷങ്ങൾ നീക്കി നീയനുഗ്രഹിച്ചു ലോകരെ
നന്മയിൽ നീ നയിച്ചു നീ പ്രബോധനങ്ങളായ്

പാപികൾക്കുമാശ്രയം കൊടുത്തു നീ മഹോന്നതൻ
മാനസാന്തരം വരുത്തി മാപ്പു നല്കി നീ
ക്രൂശിലേറി മന്നിതിന്റെ പാപമൊക്കെ നീക്കുവാൻ
യേശുനാഥ! വെൽക വെൽക  നീ അനശ്വരൻ

വിശ്വസിപ്പവർക്കു നീ കൃപാവരങ്ങളേകിടും
വിജ്ഞരാക്കിടും വിശിഷ്ട വചനമേകി നീ
വിശ്വമാകെ കാത്തിരിപ്പു നിൻ വരവിനായിതാ
വിശ്വനായകാ! വരേണം വീണ്ടുമൂഴിയിൽ





2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

എന്റെ ഹൃദയമാമൾത്താരയിൽ


ന്റെ  ഹൃദയമാമൾത്താരയിൽ
നിന്റെ രൂപം തെളിയുന്നിതെന്നും
നിന്നിലലിയുന്ന നേരം ദേവാ!
മന്നിടമാകെ മറന്നിടും ഞാൻ
എന്നെത്തന്നെ മറന്നിടും ഞാൻ

മർത്ത്യനായ് വന്നു ജാതനായ് ഭൂമിയിൽ
നിത്യതയ്ക്കേകി ദിവ്യാമൃതം നീ
ഭക്തിയോടെന്നും നിൻ സന്നിധി പൂകുവാൻ
സത്യസ്വരൂപാ! കഴിഞ്ഞിടേണം

സ്വർഗത്തിലെപ്പോൽ ഭൂമിയിലും നിന്റെ
സർഗചൈതന്യം നിറഞ്ഞിടേണം
നിൻതിരുനാമം വാഴ്ത്തപ്പെടേണമേ
നന്മയിതെങ്ങും നിറഞ്ഞിടേണേ!






2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

മനുഷ്യപുത്രൻ വന്നു പിറന്നു



നുഷ്യപുത്രൻ വന്നു പിറന്നു
മാലോകർക്കു വരം നല്കാൻ
ഉദിച്ചു ഭൂമിയിൽ ദൈവത്തിൻ കൃപ
സ്തുതിച്ചു പാടുക നാം

തിതരിലലിവിൻ കതിർ ചൊരിയുന്നവൻ
അവനിയിലേതിനുമധിപനിവൻ
ശ്രിതജനപാലകനജകുലനാഥൻ
ഹിതകരനേശുമഹേശൻ

പരമപവിത്രമിതഖിലം മിശിഹാ-
ചരിതം വാഴ്ത്തിടുവിൻ
മതിവരുവോളം നമുക്കു പാടാം
യേശുവിനപദാനങ്ങൾ

കനിവിന്നുറവേ കരുണാലയമേ
വരമരുളീടണമേ
ജനിമൃതി ഭുവനേ ജീവനമെല്ലാം
നിൻതിരുദാനങ്ങൾ

2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

തിരുഹൃദയം മനസ്സിൽ...


തിരുഹൃദയം മനസ്സിൽ
പകരുന്നു ദിവ്യാമൃതംദിനവും
ഹൃദയം തിരുഹൃയം
അരുളുന്നിതൊരു സാന്ത്വനം

ഈശ്വരനല്ലോ സകലേശൻ നീ
ശാശ്വതമൊന്നേ നിൻ ഹിതമെന്നും
നന്മ നിറഞ്ഞവനേ! കനിയേണം
നിൻ കൃപയെന്നിൽ നിറഞ്ഞീടാൻ

വിശ്വമിതൊന്നായ് കീർത്തിക്കുന്നു
രക്ഷകനാം നിന്നപദാനങ്ങൾ
മർദ്ദിതരില്ല പീഡിതരില്ല
സ്വർഗസമാനം നിൻ രാജ്യം

ആശയതൊന്നേ നിൻ പദമണയാൻ
ആശ്രിതർ ഞങ്ങൾക്കഭയം തരണേ!
മന്നിടമൊന്നായ് പ്രാർത്ഥിക്കുന്നു
നിന്നുടെ രാജ്യം വന്നീടാൻ

2012, ജൂലൈ 5, വ്യാഴാഴ്‌ച

തിരുവചനങ്ങൾക്കായ്...



കർത്താവേ! നിൻ കാരുണ്യത്തിനു
കൈ നീട്ടും ഞങ്ങൾ
നിത്യം നിൻ തിരു വചനങ്ങൾക്കായ്
കാതോർക്കും ഞങ്ങൾ

പാവനമാകും നിൻറെ പ്രഭാവം
പാരിതിൽ വന്നു നിറഞ്ഞീടാൻ
പാപവിമോചക! നിൻ പ്രഭയെങ്ങും
പാലൊളി വിതറീടാൻ

തിന്മകൾ നീക്കി മനസ്സുകളെല്ലാം
നന്മകൾ കൊണ്ടു നിറയ്ക്കണമേ
എൻ മനമലിവിൻ നീരുറവാകാൻ
എന്നിൽ കനിയണമേ

നന്മ നിറഞ്ഞ മനസ്സിൽ വാഴും
ചിന്മയരൂപൻ നീയല്ലോ
ജന്മം മുഴുവൻ നന്മകൾ ചെയ്യാൻ
സന്മനസ്സേകണമേ

2012, ജനുവരി 4, ബുധനാഴ്‌ച

ത്യാഗമെന്നതേ മഹത്വം


ൻറെ ഹൃദയമന്ദിരത്തിൽ വാണരുളും ദേവൻ
എന്നുമെന്നെ കാത്തരുളും യേശുമഹേശൻ
തിന്മയെ ഹനിച്ചിടുന്ന ദിവ്യതേജസല്ലയോ?
നന്മയിൽ രമിച്ചിടുന്ന ചിന്മയരൂപൻ

സ്നേഹമാണവന്നു ഭാവമഖിലജീവജാലവും
സ്നേഹമോടെ വാഴുവാൻ അവൻ നിനച്ചതില്ലയോ?
ത്യാഗമെന്നതേ മഹത്വം എന്നു കാട്ടുവോൻ
ത്യാഗമൊന്നുകൊണ്ടു തന്നെ കീർത്തിയാർന്നവൻ
                                        ശരണദായകൻ ശ്രീയേശു ഗുണവിധായകൻ
                                        അരുളിടും നമുക്കു നിത്യമംഗളം

ഭക്തിയോടെ ദൈവവചനമഖിലവും ശ്രവിച്ചു നാം
ഹിതമവന്നു ചെയ്യുമെങ്കിലശുഭമൊക്കെ നീങ്ങിടും
കരുണയോടെ കാത്തുകൊള്ളുമാ ദയാപരൻ
വിണ്ണിൽ  നിന്നു വന്ന ദൈവപുത്രനാണവൻ
                              ശരണദായകൻ ശ്രീയേശു ഗുണവിധായകൻ
                                  അരുളിടും നമുക്കു നിത്യമംഗളം

2012, ജനുവരി 3, ചൊവ്വാഴ്ച

യേശുവേ! പീഡിതര്‍ക്കശ്രയമേ!

 
യേശുവേ! പീഡിതർക്കാശ്രയമേ!
നന്മ നിറഞ്ഞവനേ!
ഭൂവിതിലെങ്ങും നിറഞ്ഞവനേ!
വഴി കാട്ടണമേ പരനേ!

അഗതികൾക്കാശ്രയമേകിയീ ഭൂമിയിൽ
അവികലസ്നേഹം വിതച്ചനേ
അടി പതറാതെ നയിച്ചിടും ഞങ്ങളെ
അവിടുത്തെ സുവിശേഷങ്ങൾ

അൾത്താരയിൽ നിൻറെ ക്രൂശിതരൂപത്തിൽ
അത്താണി തേടുന്നു ഞങ്ങൾ
ആ ത്യാഗവൈഭവം നിത്യം സ്മരിക്കുന്നു
സത്യദയാപരനേ! മുക്തിപ്രദായകനേ!

സ്വർഗസ്ഥനായ പിതാവിൻറെ പുത്രനായ്
മർത്ത്യനായ് വന്നു പിറന്നവനേ!
മർദ്ദിതപീഡിതകോടികൾക്കാശ തൻ
പൊൻതാരമായ് വന്നുദിച്ചവനേ!








2012, ജനുവരി 2, തിങ്കളാഴ്‌ച

യേശുവിന്‍ ദാസന്‍

ഈ ഗാനം ഗാനഗന്ധർവൻ Padmasri Dr. K.J. Yesudas  പാടണമെന്ന് ആഗ്രഹിച്ച് എഴുതിയതാണ്. പക്ഷേ ... അതു യാഥാർത്ഥ്യമാവുകയെന്നത് നമ്മുടെ സങ്കല്പങ്ങൾക്കെല്ലാം വളരെ വളരെ അപ്പുറത്താണ്. എങ്കിലും ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ? അദ്ദേഹം ഇതെങ്ങാൻ കാണാനിടയായാലോ?

യേശുവിന്‍ ദാസന്‍ ഞാന്‍
ഞാനെത്ര സൌഭാഗ്യവാന്‍
ഈശനവനെന്നും തുണയാകുമിന്നെന്റെ
ആശകളെല്ലാം നിറവേറിടും

പുല്‍ക്കൂടു പൂന്തോട്ടിലാക്കിയവന്‍
വിണ്ണിലെ രാജകുമാരന്‍
ഭോഗങ്ങളെല്ലാം വെടിഞ്ഞവന്‍ ലോകര്‍ക്കു
ലളിത്യമെന്തെന്നരുളി

ഊഴിയില്‍ വന്നു പിറന്ന ദേവന്‍
ഏഴകളെ പോറ്റാന്‍ വന്ന നാഥന്‍
പാപികള്‍ക്കായ്` സ്വയം പ്രാണനും നല്കിയോന്‍
ത്യാഗത്തിന്‍ പാഠം രചിച്ചു  


അന്ധന്നു ദിവ്യപ്രകാശമായി
മൂകന്നു ശബ്ദപ്രദായകനായ്
രോഗികൾക്കാശ്വാസമേകുന്ന ദിവ്യനാം
ലോകത്തിൻ രക്ഷകനീശോ